2.5 കോടി ശമ്പളത്തിൽ കാമ്പസ് പ്ലേസ്മെന്‍റ്, ഐഐടി ഹൈദരാബാദ് വിദ്യാർഥിയെ റാഞ്ചി വിദേശ കമ്പനി
ഹൈദരാബാദ്: ഐഐടി ഹൈദരാബാദ് വിദ്യാർഥിയെ ഞെട്ടിക്കുന്ന ശമ്പളം നൽകി ജോലിക്കെടുത്ത് വിദേശ കമ്പനി. 2.5 കോടി രൂപ വാർഷിക ശമ്പളം നൽകിയാണ് 21കാരനായ എഡ്വേഡ് നേദൻ വർഗീസിന് ഓഫർ ചെയ്ത പാക്കേജ്. അവസാനവർഷ സോഫ്റ്റ് വെയർ എൻജിനീയറിങ് വിദ്യാർഥിയാണ് എഡ്വേഡ്.
ഐഐടി ഹൈദരാബാദിൽ കാമ്പസ് പ്ലേസ്മെന്‍റിലൂടെ ഒരു വിദ്യാർഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജാണ് ഇത്. നെതർലൻഡ്സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒപ്റ്റിവർ എന്ന കമ്പനിയാണ് എഡ്വേഡിനെ ജോലിക്ക് എടുത്തത്. സോഫ്റ്റ്വെയർ എൻജിനീയറായി ജൂലൈയിൽ 21കാരൻ ജോലിക്ക് കയറും.
ഹൈദരാബാദിൽ ജനിച്ച് വളർന്ന എഡ്വേഡ് സ്കൂൾ പഠനം പൂർത്തിയാക്കിയത് ബെംഗളൂരുവിലാണ്. താൻ ജോലിക്കായി ഇന്‍റർവ്യൂവിൽ പങ്കെടുത്ത ഏക കമ്പനിയാണ് ഇതെന്നും മികച്ച ഓഫർ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വിദ്യാർഥി പ്രതികരിച്ചു. രണ്ട് മാസത്തെ സമ്മർ ഇന്‍റേൺഷിപ്പും രണ്ട് ആഴ്ചത്തെ പരിശീലനത്തിനും ശേഷമാകും നെതർലൻഡ്സിലെ ഓഫിസിൽ ജോലിക്ക് പ്രവേശിപ്പിക്കുക. എഡ്വേഡിനെ കൂടാതെ 1.1 കോടി പാക്കേജിൽ മറ്റൊരു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിക്ക് കൂടി ഐഐടി ഹൈദരാബാദിൽ നിന്ന് പ്ലേസ്മെന്‍റ് ലഭിച്ചിട്ടുണ്ട്. 2017ൽ ഒരു കോടിക്ക് കാമ്പസ് പ്ലേസ്മെന്‍റ് ലഭിച്ചതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന പാക്കേജ്. അതാണ് എഡ്വേഡ് തകർത്തത്.