കേരളത്തിലെ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യമില്ല; കാരണങ്ങളിങ്ങനെ...
ന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യാനിരക്കിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്ന് യുഎൻ റിപ്പോർട്ട്. കേരളം, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലെ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് പ്രത്യുത്പാദനത്തിൽ താത്പര്യം കുറയുന്നതായി ദേശീയ കുടുംബാരോഗ്യ സർവേ പറയുന്നു.
സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ പ്രസവ നിരക്ക് 1.8 ൽ നിന്നും 1.5 ആയി കുറഞ്ഞിരിക്കുന്നു. ജനസംഖ്യാ റീപ്ലേസ്മെന്‍റ് പരിധിയായ 2.1 മായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
മധ്യവർഗ സ്ത്രീകൾക്കിടയിൽ പ്രസവം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പ്രവണത വർധിക്കുന്നുണ്ട്. ഉയർന്ന ജീവിതച്ചെലവുകളും ജോലി-സ്വകാര്യജീവിത സംഘർഷങ്ങളും കാരണമാണ് നിരവധി ദമ്പതികൾ പ്രസവിക്കാനും കുട്ടികളെ പരിപാലിക്കാനും താത്പര്യം പ്രകടിപ്പിക്കാത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രത്യുത്‌പാദന നിരക്കുള്ളത്. ഗർഭ നിരോധന മാർഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മയും ലിംഗപരമായ വേർതിരിവുകളുമാണ് ഇതിനു കാരണമെന്നും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2025 ൽ ഇന്ത്യയിലെ ജനസംഖ്യ 146 കോടിയാണ്. 40 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ ജനസംഖ്യ ഇടിയാൻ തുടങ്ങും. അതിനു മുൻപ് ജനസംഖ്യ 170 കോടി വരെയെത്തുമെന്നാണ് കരുതുന്നത്. ഈ വർഷം ചൈനയുടെ ജനസംഖ്യ 141 കോടി മാത്രമായിരിക്കും.