ടി. രാജഗോപാൽ

 
Lifestyle

വാർധക്യത്തെ ഓടിത്തോൽപ്പിച്ച രാജഗോപാൽ

കൊച്ചി മാരത്തണിലെ വിസ്മയമായി 93 വയസുകാരൻ

Kochi Bureau

കൊച്ചി: പ്രായം വെറുമൊരു അക്കമാണെന്ന് വീണ്ടും തെളിയിക്കുകയാണ് 93 വയസുകാരനായ ടി. രാജഗോപാൽ. കൊച്ചി മാരത്തണിന്‍റെ ട്രാക്കിൽ ആവേശമായി മാറിയ ഈ പാലക്കാട് സ്വദേശി, തന്‍റെ തൊണ്ണൂറ്റിമൂന്നാം വയസിലും മൂന്ന് കിലോമാറ്റർ മാരത്തൺ പൂർത്തിയാക്കിയാണ് കാണികളെ വിസ്മയിപ്പിച്ചത്. വിവിധ മാരത്തണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചി മാരത്തണിൽ രാജഗോപാലിന്‍റെ ആദ്യത്തെ അങ്കമായിരുന്നു ഇത്.

വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകാതിരിക്കാൻ ആരോഗ്യവും സമ്പത്തും ഇഷ്ടവിനോദങ്ങളും അനിവാര്യമാണെന്ന് രാജഗോപാൽ വിശ്വസിക്കുന്നു. "മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ നേരിട്ട് ബാധിക്കും. അതുകൊണ്ട് തന്നെ എപ്പോഴും ആളുകൾക്കിടയിൽ ആയിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ സുഹൃത്തുക്കളാണ് എനിക്കുള്ളത്," രാജഗോപാൽ തന്‍റെ ഊർജത്തിന്‍റെ രഹസ്യം പങ്കുവെച്ചു.

പ്രശസ്ത സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായരും ഒ.വി. വിജയനും പഠിച്ച പാലക്കാട് വിക്റ്റോറിയ കോളേജിൽ ഇവരുടെ ജൂനിയറായിരുന്നു രാജഗോപാൽ. ഔദ്യോഗിക ജീവിതത്തിന്‍റെ തുടക്കത്തിൽ എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അത് വേണ്ടെന്നുവച്ചു. പിന്നീട് വെല്ലിങ്ടൺ ഐലൻഡിലെ ഒരു ബ്രിട്ടീഷ് കമ്പനിയിൽ എൻജിനീയറായി സേവനമനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ കമ്പനി പൂട്ടിയതിനെത്തുടർന്ന് സ്വന്തമായി സംരംഭം ആരംഭിച്ചു. അങ്ങനെ കൊച്ചിയിൽ സ്ഥിരതാമസം ആരംഭിച്ചു.

ജീവിതത്തിൽ ഇതുവരെ മദ്യപാനമോ പുകവലിയോ ഏഴയലത്ത് അടുപ്പിച്ചിട്ടില്ലാത്ത ഇദ്ദേഹത്തെ മറവിയോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇതുവരെ ബാധിച്ചിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും സംരക്ഷിക്കാമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

"പ്രായം കൂടുമ്പോൾ നമ്മൾ മക്കളെ സ്വതന്ത്രരായി വിടണം. വാർധക്യത്തിൽ ജീവിക്കാനുള്ള സ്വയംപര്യാപ്തത ഓരോരുത്തരും മുൻകൂട്ടി നേടേണ്ടത് അത്യാവശ്യമാണ്," രാജഗോപാൽ പുതുതലമുറയോട് പറയുന്നു.

204 ദിവസം സമ്മേളനം, പാസാക്കിയത് 168 ബില്ലുകൾ; ചരിത്രത്തിലിടം നേടി പതിനഞ്ചാംകേരള നിയമസഭ

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസു വരെ അപേക്ഷിക്കാം

അച്ഛന്‍റെ ആരോഗ്യനില മോശമായി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

അവസാന ദിനത്തിലും കൊമ്പു കോർത്ത് ഭരണ-പ്രതിപക്ഷാംഗങ്ങൾ

കറുപ്പണിഞ്ഞ് വേടൻ, നീലയിൽ സുന്ദരിയായി നവമിലത; ഭരണഘടന സാക്ഷിയാക്കി വിവാഹം