ലക്ഷദ്വീപ്
ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവു വരുത്തി സർക്കാർ. ഇനി മുതൽ ഓൺലൈൻ പെർമിറ്റ് ഉണ്ടെങ്കിൽ ആർക്കും ലക്ഷദ്വീപിൽ പോകാം. ഇനി മുതൽ https://epermit.utl.gov.in/ ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് പെർമിറ്റിന് വേണ്ടി അപേക്ഷിക്കാം. ആധാർ കാർഡ് അല്ലെങ്കിൽ തതുല്യമായ തിരിച്ചറിയിൽ രേഖകൾ, താമസ സൗകര്യം ബുക്ക് ചെയ്തതിന്‍റെ രേഖകൾ എന്നിവ നൽകിയാൽ പെർമിറ്റ് ലഭിക്കാം. ഒരു അപേക്ഷയിൽ ആറു പേർക്ക് വരെ പെർമിറ്റ് ലഭിക്കും. ഒരാൾക്ക് 50 രൂപ വീതമാണ് അപേക്ഷാ ഫീസ്. മുതിർന്നവർക്ക് ഹെറിറ്റേജ് ഫീസുമുണ്ട്. 12 മുതൽ 18 വയസു വരെയുള്ളവർക്ക് 100 രൂപയും 18 വയസ് മുതലുള്ളവർക്ക് 200 രൂപയുമാണ് ഹെറിറ്റേജ് ഫീസ്.
ലക്ഷദ്വീപിലെ വിനോദസഞ്ചാരമേഖലയെ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ബംഗാരം, കവരത്തി, അഗത്തി ദ്വീപുകളിലേക്ക് കൂടുതൽ പേരെ എത്തിക്കാനും പുതിയ നിയമം സഹായിക്കും. ദ്വീപിലെത്തുന്നതിനു മുൻപു തന്നെ പെർമിറ്റ് ഉറപ്പാക്കിയിരിക്കണം. വിദേശ പൗരന്മാർക്ക് പാസ്പോർട്ടും വിസയും അത്യാവശ്യമാണ്.
ഇതു വരെയും പൊലീസ് ക്ലിയറൻസ് പ്രാദേശിക സ്പോൺസറുടെ ക്ഷണം എന്നിവ ഉണ്ടെങ്കിൽ മാത്രമേ ദ്വീപിലേക്ക് പോകാൻ സാധിക്കുമായിരുന്നുള്ളൂ. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് ലഭിക്കാൻ തന്നെ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ദ്വീപിലെ താമസക്കാരനോ അംഗീകൃത സംഘടനയോ സ്വകാര്യ ടൂർ ഓപ്പറേറ്റർമാരോ സ്പോൺസർ ചെയ്യേണ്ടതും അത്യാവശ്യമായിരുന്നു.1967 മുതലുള്ള ഈ വ്യവസ്ഥയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.