കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 
Lifestyle

കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് ഉൾപ്പെടെ കൂടുതൽ വിമാന സർവീസുകൾ

കൊച്ചി: തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും പ്രാദേശിക റൂട്ടുകള്‍ തുടങ്ങാനുമുള്ള കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിങ് ശ്രമത്തിന് എയര്‍ലൈനുകളില്‍ നിന്ന് മികച്ച പ്രതികരണം. ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനസര്‍വീസുകള്‍ ഇരട്ടിയാകും. ഗള്‍ഫിലെ പല നഗരങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകളുണ്ടാകും. നിലവില്‍ രാജ്യത്ത്, ലക്ഷദ്വീപിലെ അഗത്തിയിലേക്ക് കൊച്ചിയില്‍ നിന്ന് മാത്രമാണ് കൊമേഴ്സ്യല്‍ വിമാന സര്‍വീസുള്ളത്. അലയന്‍സ് എയര്‍ ആഴ്ചയില്‍ ഏഴ് സര്‍വീസ് ഇവിടേക്ക് നടത്തുന്നുണ്ട്. അത് 9 ആകും. കൂടാതെ ഏപ്രില്‍ മുതല്‍ ഇന്‍ഡിഗോയും അഗത്തിയിലേക്ക് സര്‍വീസ് നടത്തും.

ബംഗളൂരുവിലേക്ക് നിലവില്‍ പ്രതിവാരം 97 സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസും ആകാശ എയറും 14 പ്രതിവാര സര്‍വസുകള്‍ അധികമായി നടത്തും. ഇതോടെ കൊച്ചി-ബംഗളൂരു സെക്റ്ററില്‍ പ്രതിദിനം ശരാരി 16 വിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനങ്ങളുടെ എണ്ണം കൂടുന്നത് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കും.

ഹൈദരാബാദിലേക്ക് 54ലും ന്യൂഡല്‍ഹിയിലേക്ക് 77, മുംബൈയിലേക്ക് 80 എന്നിങ്ങനെ പ്രതിവാര സര്‍വീസുകളുണ്ട്. എയര്‍ ഇന്ത്യ എക്സ് ഹൈദരാബിലേക്കും എയര്‍ ഇന്ത്യ മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കും അധിക സര്‍വീസുകള്‍ തുടങ്ങുന്നുണ്ട്. അലയന്‍സ് എയറിന്‍റെ കണ്ണൂര്‍, തിരുപ്പതി, മൈസൂര്‍ പ്രാദേശിക സര്‍വീസുകളും ഉടനെ ആരംഭിക്കും.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയടങ്ങിയ യുഎഎ മേഖലയിലേക്ക് നിലവില്‍ കൊച്ചിയില്‍ നിന്ന് 114 സര്‍വീസുകളുണ്ട്. അബുദാബിയിലേക്ക് എത്തിഹാദും എയര്‍ അറേബ്യയും അധിക സര്‍വീസുകള്‍ നടത്തുമെന്നറിയിച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലെ ബാങ്കോക്കിലെ ഡോണ്‍ മുവാങ്ങ് വിമാനത്താവളത്തിലേക്ക് നിലവില്‍ എയര്‍ ഏഷ്യ 7 പ്രതിവാര സര്‍വീസുകള്‍ നടത്തുന്നുണ്ട്. മാര്‍ച്ച് 31ന് തായ് എയര്‍വേയ്സിന്‍റെ പ്രീമിയം വിമാന സര്‍വീസ് ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകള്‍ നടത്തും.

ഓസ്ട്രേ‌ലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കുംള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് അതിവേഗത്തില്‍ യാത്ര തുടരാന്‍ ഇത് സഹായകമാകും. ബാത്തിക് എയറും ബാങ്കോക്കിലേക്ക് 3 പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 26 സര്‍വീസുകളുണ്ട്. മലേഷ്യ എയര്‍ലൈന്‍സ്, ബാത്തിക് എയര്‍, എയര്‍ ഏഷ്യ എന്നീ എയര്‍ലൈനുകളാണ് ക്വാലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്നത്. എയര്‍ ഏഷ്യ എയര്‍ലൈന്‍ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചേരുമ്പോള്‍ കൊച്ചി-ക്വാലാലംപൂര്‍ പ്രതിവാര സര്‍വീസുകളുടെ എണ്ണം 30 ആയി ഉയരും.

മാര്‍ച്ചോടെ കൊച്ചിയില്‍ പ്രതിദിന സര്‍വീസുകള്‍ 185 ആയി ഉയരും. 2023ല്‍ ഒരു കോടി യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് 2024ല്‍ പ്രതീക്ഷിക്കുന്നത്.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു