ദുബായ്: സഫാരി ടൂറുകൾക്കായുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗതവും സുരക്ഷാ മാർഗനിർദേശങ്ങളും സംബന്ധിച്ച് ഡ്രൈവർമാരിൽ അവബോധം വളർത്താനുമായി ദുബൈ പൊലിസ് കാംപയിൻ തുടങ്ങി. ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസ്റ്റ് പൊലിസ്, ജനറൽ ഡിപാർട്മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (സി.ഐ.ഡി), ജനറൽ ഡിപാർട്മെന്‍റ് ഓഫ് ട്രാഫിക്, ലഹ്ബാബ് പൊലിസ് സ്റ്റേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കിയത്. ടൂറിസ്റ്റ് മേഖലകളിൽ പ്രത്യേകിച്ചും നിരവധി സന്ദർശകരെ ആകർഷിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ടൂറിസ്റ്റ് പൊലിസ് വകുപ്പ് മേധാവി ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ ജല്ലാഫ് പറഞ്ഞു.
ടൂറിസ്റ്റ് പ്രവർത്തനങ്ങൾ, വാഹനങ്ങൾ, ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർ എന്നിവരെ നിരീക്ഷിക്കുക എന്നതും കാംപയിൻ ലക്ഷ്യമിടുന്നുവെന്നും ബ്രിഗേഡിയർ അൽ ജല്ലാഫ് സൂചിപ്പിച്ചു.
മികച്ച വിനോദ സഞ്ചാര അനുഭവം ഉറപ്പാക്കുന്നതിനായി വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതിനും അവരുടെ അന്വേഷണങ്ങളും നിർദേശങ്ങളും പരാതികളും പരിഹരിക്കുന്നതിനും ടൂറിസ്റ്റ് പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് അൽ ജല്ലാഫ് വ്യക്തമാക്കി.
ദുബായ് പൊലിസിന്‍റെ സ്മാർട്ട് ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലെ 'ടൂറിസ്റ്റ് പൊലിസ്' സേവനം, ദുബൈ പൊലിസ് വെബ്‌സൈറ്റ് (www.dubaipolice.gov.ae), സ്മാർട് പൊലിസ് സ്റ്റേഷനുകൾ (എസ്.പി.എസ്), 901ലെ അടിയന്തരമല്ലാത്ത കോൾ സെന്‍റർ എന്നിവയുൾപ്പെടെ വിനോദ സഞ്ചാരികൾക്ക് ലഭ്യമായ നിരവധി ആശയ വിനിമയ മാർഗങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൂടാതെ, ലോകത്തിലെവിടെ നിന്നും വിനോദ സഞ്ചാരികൾക്ക് ദുബൈ പൊലിസുമായി ആശയവിനിമയത്തിനായി ഇമെയിൽ അയയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.