ഋത്വിക് സിങ് റാത്തോഡ് സംവാദത്തിൽ.
ഷാർജ: എഴുത്തിലൂടെ വായനക്കാരിലേക്ക് വിശ്വാസവും പ്രതീക്ഷയും നിറക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് കവിയും എഴുത്തുകാരനും കോൺടെന്‍റ് ക്രിയേറ്ററുമായ ഋത്വിക് സിങ് റാത്തോഡ്. മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാതെ സ്വയം സ്നേഹിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വയം സന്തോഷം കണ്ടെത്തുക എന്നത് ജീവിതത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറേണ്ടതുണ്ട്. ഈ ജീവിത തത്വം വായനക്കാരിലേക്ക് എത്തിക്കാനാണ് താൻ എഴുതുന്നതെന്ന് ഋത്വിക് സിങ് റാത്തോഡ് പറഞ്ഞു. ഷാർജ അന്തർദേശിയ പുസ്തക മേളയിൽ 'ഋത്വിക് സിങ് റാത്തോഡ്: പോയട്രി ഓഫ് ഹീലിങ്ങ്, ഹാർട്ട് ബ്രേക്ക് ആൻഡ് ഹോപ്പ് എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗീകാരങ്ങളും തന്‍റെ പുസ്തകങ്ങളുടെ വിൽപനയും പ്രധാനമാണെന്ന് റാത്തോഡ് പറഞ്ഞു. പുസ്തകം കൂടുതൽ വിറ്റഴിക്കപ്പെടുമ്പോൾ കൂടുതൽ പേരിലേക്ക് തന്‍റെ ആശയങ്ങൾ എത്തുകയും കൂടുതൽ പേരിൽ നിന്ന് പ്രതികരണം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുത്ത് തുടങ്ങിയതാണ്. സ്വയം മനസിലാക്കാൻ കൂടുതൽ സഹായകരമാണെന്ന് തോന്നിയപ്പോൾ എഴുത്തിനെ ഗൗരവത്തോടെ കാണാൻ തുടങ്ങി. ആദ്യ കാലങ്ങളിൽ കവിതകളോടായിരുന്നു കൂടുതൽ അഭിനിവേശം. കവിത എഴുതുന്നത് പോലെ എളുപ്പമല്ല പ്രസിദ്ധീകരിക്കുന്നത്. ആദ്യം എഴുതിയ രചനകൾ ആസ്വാദകർ സ്വീകരിച്ചതോടെയാണ് മുഴുവൻ സമയ എഴുത്തുകാരനാവാനുള്ള ആത്മവിശ്വാസം ലഭിച്ചത്.
മൂന്ന് തലമുറയിലെ സ്ത്രീകളുടെ കഥ പറയുന്ന നോവൽ ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് ഋത്വിക് സിങ് റാത്തോഡ് അറിയിച്ചു. ഇതിൽ ഇന്ത്യയിലെ ജാതിവ്യവസ്ഥ ചർച്ച ചെയ്യുന്നുണ്ടെന്നും കഥാകാരൻ പറഞ്ഞു.
മോഡറേറ്റർ സാഹിത്യ രാജശേഖർ, ഋത്വിക് സിങ് റാത്തോഡ്, സംവാദത്തിൽ.
കവിതയുമായി താരതമ്യം ചെയ്യുമ്പോൾ നോവൽ എഴുതുന്നത് ദുഷ്‌കരമാണെന്നും റാത്തോഡ് അഭിപ്രായപ്പെട്ടു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള പുസ്തകങ്ങളിലൊന്ന് അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്‌മോൾ തിങ്സ്' ആണെന്ന് ഋത്വിക് സിങ് റാത്തോഡ് പറഞ്ഞു.
വായനക്കാരുമായി നടത്തിയ സംവാദത്തിന് ശേഷം അദ്ദേഹം വായനക്കാർക്ക് പുസ്തകം ഒപ്പുവെച്ച് നൽകി. അവതാരകയും നടിയുമായ സാഹിത്യ രാജശേഖർ സംവാദത്തിൽ മോഡറേറ്ററായിരുന്നു.