സിഐ രാജേഷ് കുമാർ
കോതമംഗലം: കുറുപ്പംപടി സർക്കിൾ ഇൻസ്‌പെക്റ്റർ രാജേഷ് കുമാറിന്‍റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 40,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. വിജിലൻസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെയും മുൻപ് ലഭിച്ച നിരവധി പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി.
പണം ആവശ്യപ്പെട്ടതിന് ചില വ്യക്തികൾ സിഐക്കെതിരേ നൽകിയ പരാതികളും ഈ മിന്നൽ പരിശോധനയിലേക്ക് നയിച്ചു. പരിശോധനാ സമയത്ത് സിഐയുടെ ക്വാർട്ടേഴ്സിൽ ഒരു കേസിലെ പ്രതിയും ഉണ്ടായിരുന്നു എന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ഇതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത പണം ഈ പ്രതി നൽകിയതാണോ എന്ന കാര്യത്തിലും വിജിലൻസിന് ശക്തമായ സംശയമുണ്ട്. വരും ദിവസങ്ങളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങളും കർശനമായ പരിശോധനകളും സിഐ രാജേഷ് കുമാറിനെതിരെ ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.