പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു. ബുധനാഴ്ച വൈകിട്ട് ദുബ്ബക് മണ്ഡലത്തിലെ അപ്പനപ്പള്ളിയുടെ പ്രാന്തപ്രദേശത്താണ് സംഭവം.
ദണ്ഡുഗുല രാജു (30), ഭാര്യ ഭാഗ്യ (25), മക്കളായ നിശാന്ത് (നാല്), സാന്‍വിക (രണ്ട്) എന്നിവരാണ് മരിച്ചത്. ബാലവന്താപൂർ സ്വദേശികളായ കുടുംബം ബന്ധുവിന്‍റെ ചടങ്ങിൽ പങ്കെടുത്ത് സിദ്ദിപേട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് 22 അടി ആഴമുള്ള കിണറ്റിലേക്ക് കാർ പതിക്കുകയായിരുന്നു.
ബുധനാഴ്ച അർധരാത്രിയാണ് കാർ കിണറ്റിൽ വീണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെയാണ് കാർ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും നാല് പേരും മരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.