അനീഷും ഐശ്വര്യയും
ബെംഗളൂരു: കന്നഡ സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. ഡോക്യുമെന്‍ററി സംവിധായകനും കാസ്റ്റിങ് സെന്‍റർ ഉടമയുമായ അനീഷിനാണ് മർദനമേറ്റത്. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യയുടെ നേതൃത്വത്തിലായിരുന്നു ക്രൂര മർദനം. അനീഷിനെ മുംബൈയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കവരുകയുമായിരുന്നെന്നാണ് വിവരം.
തന്‍റെ കാര്‍ വില്‍ക്കണമെന്ന് അനീഷ് അടുത്ത സുഹൃത്തായ ഐശ്വര്യയോട് പറഞ്ഞിരുന്നു. കാർ വിൽക്കാൻ സഹായിക്കാമെന്നു പറഞ്ഞ് മുംബൈയിൽ നിന്ന് അനീഷിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അനീഷ് ഫെബ്രുവരി 11 ന് അഡുഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. തന്‍റെ പക്കൽ നിന്ന് വാങ്ങിയ രണ്ടര ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന് കാട്ടി ആശീർവാദിനെതിരേ അനീഷ് തമിഴ്നാട് പൊലീസിന് പരാതി നൽകിയിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് ആശീർവാദിന്‍റെ നേതൃത്വത്തിലുള്ള സംഘം തന്നെ ആക്രമിച്ചതെന്നാണ് അനീഷ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.