നെടുമ്പാശേരി വിമാനത്താവളം
കൊച്ചി: ലഹരി ഗുളികകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഡിആർഐ ആണ് ഇവരെ പിടികൂടിയത്. ഒരാൾ മാത്രം 50 ഓളം ഗുളികകൾ വിഴുങ്ങിയെന്നാണ് അധികൃതർ പറയുന്നത്. ബ്രസീലിലെ സാവോപോളോയിൽ നിന്നും ശനിയാഴ്ച രാവിലെയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്.
ലഹരിക്കടത്ത് സംശയിച്ച് ഇരുവരെയും പരിശോധിച്ചിരുന്നുവെങ്കിലും ബാഗിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അങ്കമാലി എൽഎഫ് ആശുപത്രിയിൽ സ്കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളിൽ ക‍്യാപ്സൂളുകൾ ഉള്ള കാര‍്യം വ‍്യക്തമായത്.
കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം തിരുവനന്തപുരത്ത് ലഹരിമരുന്ന് കൈമാറാൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് കരുതപ്പെടുന്നത്. തിരുവനന്തപുരത്തുള്ള ഹോട്ടലിൽ ഇവർ റൂം ബുക്ക് ചെയ്തിരുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഗുളികകൾ ശരീരത്തിൽ നിന്നും പുറത്തെടുത്ത ശേഷം ഇവരെ വിശദമായി ചോദ‍്യം ചെയ്തേക്കും. കൊക്കെയ്ൻ അല്ലെങ്കിൽ ഹെറോയ്ൻ ആയിരിക്കാം ഇവർ വിഴുങ്ങിയതെന്നാണ് സംശയിക്കുന്നത്.