താഹിർ ഹുസൈൻ
ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ മുൻ ആംആദ്മി നേതാവ് ഉൾപ്പെടെ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആംആദ്മി പാർട്ടിയുടെ മുൻ നേതാവും മുൻ കൗൺസിലറുമായ താഹിർ ഹുസൈൻ, ജാവേദ്, അനസ്, നാസിം, കാസിം എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2020-ലെ ഡൽഹി കലാപത്തിനിടെയാണ് ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്.
കേസിൽ ആറുപ്രതികളെ കോടതി വെറുതെവിട്ടു. കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറുപ്രതികളെയും വെറുതെവിട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ പിന്നീട് വിധിക്കും. അങ്കിത് ശർമയുടെ പിതാവ് രവീന്ദർ കുമാറിന്റെ പരാതിയിലാണ് പൊലീസ് താഹിർ ഹുസൈൻ അടക്കമുള്ളവർക്കെതിരേ കേസെടുത്തത്. സിഎഎ സമരത്തിനിടെ സംഘർഷം രൂക്ഷമായിരുന്നു. അന്ന് കൗൺസിലറായിരുന്ന താഹിർ ഹുസൈൻ.
ഓഫിസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സാധനങ്ങൾ വാങ്ങാനായി പുറത്തുപോയ അങ്കിതിനെ കാണാതാവുകയായിരുന്നു. അന്വേഷണത്തിനിടെ തിരച്ചിൽ നടക്കുന്നതിനിടെ പ്രദേശത്തെ ഒരു അഴുക്കുച്ചാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥന്റെ മുഖവും മറ്റുഭാഗങ്ങളും ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനായിരുന്നു ആസിഡ് ഒഴിച്ചത്.