മധ്യപ്രദേശിൽ വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
ഭോപാൽ: മധ്യപ്രദേശിൽ വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. നർസിങ്പുരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ജൂൺ 27 ന് നർസിങ്പുർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയായ സന്ധ്യ ചൗധരിയെ (19) അഭിഷേക് കോഷ്ടി എന്ന യുവാവ് കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം. സുഹൃത്തിന്‍റെ സഹോദരന്‍റെ ഭാര്യയെ സന്ദർശിക്കാനെന്നു പറഞ്ഞ് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സന്ധ്യ വീട്ടിൽ നിന്ന് ഇറങ്ങിയത്. ആ സമയത്ത് തന്നെ അഭിഷേകും ആശുപത്രിയുടെ സമീപത്തായി എത്തിയിരുന്നു.
തുടർന്ന് ആശുപത്രിയിലെ 22ാം നമ്പർ മുറിക്ക് പുറത്ത് വച്ച് പെൺകുട്ടിയോട് യുവാവ് സംസാരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ശേഷം പെൺകുട്ടിയെ അഭിഷേക് മർദിക്കുകയും തറയിലേക്ക് തളളിയിടുകയും ചെയ്തു. തറയിൽ വീണ പെൺകുട്ടിയുടെ നെഞ്ചിൽ കയറിയിരുന്നു കൈയിൽ കരുത്തിയിരുന്ന കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം സ്വന്തം കഴുത്തറുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്നു പുറത്ത് കടന്ന യുവാവ് ബൈക്കിൽ രക്ഷപെട്ടു. സംഭവത്തിന്‍റെ ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.
പെണ്‍കുട്ടിയും യുവാവും സുഹൃത്തുക്കളായിരുന്നുവെന്നും മറ്റൊരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന സംശയവും തന്നെ വഞ്ചിച്ചെന്ന തോന്നലുമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. രണ്ടുവര്‍ഷം മുന്‍പാണ് സാമൂഹികമാധ്യമത്തിലൂടെ ഇരുവരും സൗഹൃദത്തിലായത്. കഴിഞ്ഞ ജനുവരി മുതല്‍ സൗഹൃദത്തില്‍ വിള്ളലുണ്ടായി.