"നിനക്കു വേണ്ടി ഞാനെന്‍റെ ഭാര്യയെ കൊന്നു"; ഒരേ സന്ദേശം പല സ്ത്രീകൾക്കും അയച്ച് കൊലക്കേസ് പ്രതി
ബംഗളൂരു: കൊലക്കേസിൽ അറസ്റ്റിലായ ബംഗളൂരു സ്വദേശിയായ ഡോക്റ്റർ താൻ ഭാര്യയെ കൊന്നുവെന്ന് നിരവധി പേർക്ക് സന്ദേശം അയച്ചിരുന്നുവെന്ന് കണ്ടെത്തി പൊലീസ്. അനസ്തേഷ്യസിറ്റ് ആയ ഡോ. മഹേന്ദ്ര റെഡ്ഡിയുടെ സന്ദേശങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. റെഡ്ഡിയുടെ ഭാര്യ ഡോക്റ്റർ കൃതിക റെഡ്ഡിയെ കഴിഞ്ഞ ഏപ്രിലിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനു ശേഷം നിനക്കു വേണ്ടി ഞാനെന്‍റെ ഭാര്യയെ കൊന്നു എന്ന സന്ദേശം റെഡ്ഡി ഒന്നിലേറെ സ്ത്രീകൾക്ക് അയച്ചതായി ബംഗളൂരു പൊലീസ് പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെട്ട നിരവധി സ്ത്രീകളുമായി റെഡ്ഡിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്‍റ് പ്ലാറ്റ്ഫോമിലൂടെയാണ് ഒരേ സന്ദേശം ഇയാൾ പലർക്കും അയച്ചിരിക്കുന്നത്. മറ്റുള്ള സ്ത്രീകളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായാണ് ഇയാൾ ഇത്തരത്തിൽ സന്ദേശം അയച്ചിരിക്കുന്നത്. മറ്റൊരിക്കൽ ഒരു കാർ അപകടത്തിൽ താൻ മരിച്ചുവെന്നും നിനക്കു വേണ്ടിയാണ് തിരിച്ചു വന്നതെന്നും ഒരു സന്ദേശം തനിക്ക് അയച്ചിരുന്നുവെന്നും പിന്നീട് അയാളെ താൻ ബ്ലോക്ക് ചെയ്തുവെന്നും ഒരു സ്ത്രീ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഏപ്രിൽ 24നാണ് റെഡ്ഡിയുടെ ഭാര്യ കൃതികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡിജിറ്റൽ തെളിവുകളും എതിരായതോടെയാണ് ഡോ. റെഡ്ഡി സംശയനിഴലിലായത്. ഭാര്യയുടെ ശരീരം വെട്ടിമുറിക്കുന്നത് സഹിക്കാനാകില്ലെന്ന് പറഞ്ഞ് പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ റെഡ്ഡി ശ്രമിച്ചിരുന്നു. എന്നാൽ കൃതികയുടെ വീട്ടുകാരുടെ നിർബന്ധമാണ് കൊലക്കേസിന്‍റെ ചുരുളഴിച്ചത്. ഒക്റ്റോബർ പാതിയോടെ മണിപ്പാലിൽ നിന്നാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.