കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് അതിഥി തൊഴിലാളിയായ അജാസ് ഖാന്‍റെ (33) ആറു വയസുകാരി മകൾ മുസ്‌ക്കാന്‍റെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് കോതമംഗലം പൊലീസ്. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ തന്നെയായിരുന്നു കൊലപാതകം. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്‍റെ മുസ്‌ക്കാനാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു കൊലപാതകമെന്ന് അജാസ്ഖാന്‍റെ രണ്ടാം ഭാര്യയായ അനീസ(23) പോലീസിന് മൊഴി നല്‍കി.
വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്‍റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ബുധൻ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകള്‍ രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നായിരുന്നു എന്നാണ് കുട്ടിയുടെ പിതാവും, കൊലപാതകിയായ രണ്ടാനമ്മ അനീഷയും പൊലീസിന് നല്‍കിയ മറുപടി. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്.
പിതാവ് അജാസ് ഖാനെയും രണ്ടാനമ്മ അനീഷയേയും ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അനീഷ പൊലീസിനോട് സമ്മതിച്ചു. രാത്രി അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്. വ്യാഴം രാത്രി റൂറൽ എസ്പി ഡോ. വൈഭവ് സക്സേന കോതമംഗലത്തെത്തിയിരുന്നു. മുവാറ്റുപുഴ ഡിവൈഎസ്പി പി. എം. ബൈജു , കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ പി.ടി. ബിജോയ് എന്നിവർ എസ്പിക്കൊപ്പം ചേർന്ന് അജാസ് ഖാനെയും, അനീഷയെയും ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. രണ്ടു വർഷം മുൻപാണ് അജാസ് ഖാന്‍റെ ആദ്യ ഭാര്യ പിണങ്ങി പോയത്. ഇതേ തുടർന്ന് ഉത്തർ പ്രദേശിലേക്കു പോയ അജാസ് ഖാൻ നിലവിലെ രണ്ടാം ഭാര്യയായ അനീഷയോടൊപ്പം തിരികെ എത്തിയിട്ട് അഞ്ചു മാസം ആകുന്നതേയുള്ളൂ.