വെള്ളനാട് ശശി
തിരുവനന്തപുരം: സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റുമായ ശശിക്കെതിരേ പൊലീസ് കേസെടുത്തു. വീടിന്‍റെ മതിൽ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടുടമസ്ഥന്‍റെ കൈ തല്ലിയൊടിച്ചെന്ന പരാതിയിലാണ് ആര‍്യനാട് പൊലീസ് കേസെടുത്തിരിക്കുന്നത്.
പുതുതായി നിർമിക്കുന്ന വീടിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. പുറം പോക്ക് ഭൂമിയിലെ മതിൽ പൊളിച്ചു മാറ്റണമെന്ന് ശശി ആവശ‍്യപ്പെട്ടെങ്കിലും സ്വന്തം സ്ഥലത്താണ് മതിലെന്ന് വീടുടമസ്ഥൻ പ്രശാന്ത് മറുപടി നൽകുകയായിരുന്നു.
ഇതിനിടെ തന്നെയും തൊഴിലാളികളെയും ശശി മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മാസങ്ങൾക്ക് മുൻപ് പ്രശാന്തിന്‍റെ കൈ ഒടിഞ്ഞിരുന്നു. ഇതേ കൈക്ക് തന്നെയാണ് വീണ്ടും പൊട്ടലുള്ളത്.
ഇത് ആദ‍്യമായിട്ടല്ല ശശി വിവാദങ്ങളിൽ പെടുന്നത്. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടതായി ശശിക്കെതിരേ നേരത്തെ പരാതി ഉയർന്നിരുന്നു. 2024 സെപ്റ്റംബറിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണം നടത്തിയതിന് ശശി അറസ്റ്റിലായിരുന്നു. അടുത്തിടെ മുള്ളൻപന്നിയെ തല്ലിക്കൊന്നതിനും ഇയാൾക്കെതിരേ കേസെടുത്തിരുന്നു.