പരാതി നൽകി സ്കൂളിൽ നിന്ന് പുറത്താക്കി; അധ്യാപികയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് പൂർവ വിദ്യാർഥി
ഭോപ്പാൽ: പ്രണയം നിരസിച്ചതിന്‍റെയും പരാതി നൽകിയതിന്‍റെയും പേരിൽ അധ്യാപികയെ പെട്രോളൊഴിച്ച് തീ കൊളുത്തി പൂർവവിദ്യാർഥി. മധ്യപ്രദേശിലാണ് സംഭവം.18 വയസുള്ള സൂര്യംശ് കോച്ചാർ ആണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. നർസിംഗ്പുരിലെ എക്സെലൻസ് സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്നു സൂര്യാംശ്. പഠന കാലത്ത് ഗസ്റ്റ് അധ്യാപികയുമായി വിദ്യാർഥി അടുപ്പത്തിലായിരുന്നു. പിന്നീട് അത് പ്രണയമായി മാറിയിരുന്നുവെന്നും പൊലീസ്. രണ്ട് വർഷം മുൻപ് ഓഗസ്റ്റ് 15ന് അധ്യാപികയോടെ സൂര്യാംശ് മോശമായി സംസാരിച്ചിരുന്നു. ഇതിനെതിരേ അധ്യാപിക സ്കൂളിൽ പരാതി നൽകി.
ഇതോടെ സൂര്യാംശിനെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് സൂര്യാംശ് മറ്റൊരു സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്.
ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ അധ്യാപികയുടെ വീട്ടിലേക്കെത്തിയ സൂര്യാംശ് കൈയിൽ കരുതിയ പെട്രോൾ അവരുടെ ദേഹത്തേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തൊട്ടു പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 15 ശതമാനം പൊള്ളലേറ്റതിനാൽ ചികിത്സയിൽ തുടരുകയാണ്.