ലീന മരിയ പോൾ
ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടിയും മോഡലുമായ ലീന മരിയ പോളിന് തിരിച്ചടി. ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ലീന നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.നിലവിൽ ഹൈക്കോടതി ജാമ്യപേക്ഷയിൽ വാദം കേൾക്കുന്ന സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് വന്നശേഷം ഹർജി നൽകാന്‍ ലീന മരിയ പോളിന് കോടതി നിർദ്ദേശം നല്‍കി. ക്ഷയരോഗം ആണെന്ന് ചൂണ്ടിക്കാടിയാണ് ലീന മരിയ പോൾ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മൂന്നര വർഷമായി ജയിലിൽ ആണെന്നും വേഗത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുന്നില്ലെന്നും ലീന ജാമ്യാപേക്ഷ വാദിച്ചിരുന്നു. വേഗത്തിൽ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്‍റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്‍റെ ഭാര്യയെ കബളിപ്പിച്ച് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വായ്പ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ 2021 ലാണ് ലീന മരിയ പോളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.