ചന്ദ്രനാഥ് രഥ്
കോൽക്കത്ത: പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ചന്ദ്രനാഥ് രഥിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പ്രതികളെ സഹായിച്ചവർ അടക്കം 8 പേരോളം ആക്രമണത്തിൽ ഉൾപ്പെട്ടതായാണ് വിവരം. പ്രതി ഉപയോഗിച്ചിരുന്ന നിസാൻ മൈക്ര കാർ ഝാർഖണ്ഡ് രജിസ്ട്രേഷനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിന് മുൻപ് പ്രതികൾ തങ്ങളുടെ യുപിഐ അക്കൗണ്ട് ഉപയോഗിച്ച് കോൽക്കത്തയ്ക്ക് സമീപത്തുള്ള ബാലി ടോൾ പ്ലാസയിൽ പണമിടപാട് നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ചുവരുകയാണ്.
ബാലി ടോൾ പ്ലാസയിൽ നിന്നും സിസിടിവി ദൃശ‍്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന് നാലു ദിവസം പൂർത്തിയായിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മേയ് 6ന് മധ‍്യഗ്രാനിലെ ദൊഹാരിയ പ്രദേശത്ത് വച്ചാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെടുന്നത്.
രണ്ട് കാറുകളിലായെത്തിയ അക്രമികൾ കൊലപാതകം നടത്തിയ ശേഷം കാറുകൾ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. കാറുകളിലെ നമ്പർ പ്ലേറ്റുകൾ വ‍്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ചന്ദ്രനാഥിന്‍റെ കൊലപാതകം ചുരുങ്ങിയത് ഒന്നരമാസം മുൻപെങ്കിലും ആസൂത്രണം ചെയ്തിരുന്നതായാണ് പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.