മനാഫിനെ തളളി അർജുന്‍റെ കുടുംബം രംഗത്ത്: മനാഫിന് 1.61 ലക്ഷം സബ്സ്ക്രൈബേഴ്സ് 
Kerala

മനാഫിനെ തളളി അർജുന്‍റെ കുടുംബം രംഗത്ത്: മനാഫിന് 1.61 ലക്ഷം സബ്സ്ക്രൈബേഴ്സ്

13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുന്‍റെ ലോറി കണ്ടെത്തിയശേഷം യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല.

Megha Ramesh Chandran

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ രംഗത്ത് വന്നതോടെ മനാഫിന്‍റെ യുട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബർമാർ കുത്തനെ ഉയർന്നു. ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍നിന്ന് 1.61 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുണ്ടായിരിക്കുന്നത്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനലാണ്.

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട്സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചും.

എന്നാൽ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്തു വന്നു നില്‍ക്കാമെന്നും കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സ് കുത്തനെ വർധിച്ചത്.

ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണു നിറയുന്നത്. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണു ചില പ്രചാരണം. തങ്ങൾക്ക് ആരുടെയും ഒരു സഹായവും വേണ്ട എന്നും കുടുംബം പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ അർജുന്‍റെ ഭാര്യ കൃഷ്ണ പ്രിയയ്ക്ക് ലഭിച്ച ജോലിയും സ്വീകരിക്കരിക്കരുതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.

ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകൾ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിനുശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു.

13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുന്‍റെ ലോറി കണ്ടെത്തിയശേഷം യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അർജുനുവേണ്ടിയുള്ള തിരച്ചിൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാർഥ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനൽ തുടങ്ങിയതെന്നാണ് മനാഫിന്‍റെ വിശദീകരണം.

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനത്തിന് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് എം.വി. ഗോവിന്ദൻ

ട്രംപിന്‍റെ തലയ്ക്ക് രണ്ടു കോടി ഡോളർ!

സിജെപിയുടെ എക്സ് അക്കൗണ്ട് പുനസ്ഥാപിക്കാൻ എതിർപ്പില്ലെന്ന് കേന്ദ്രം: വിലക്ക് നീക്കി

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; രക്ഷാപ്രവർത്തനത്തിന് 70 ഓളം പേർ