ബേപ്പൂർ കൊലപാതകത്തിൽ 2 പൊലീസുകാർക്ക് സസ്പെൻഷൻ
file image
കോഴിക്കോട്: ബേപ്പൂരിലെ ലോഡ്ജിൽ കൊലപാതകം നടന്നതായി അറിവുണ്ടായിട്ടും സംഭവസ്ഥലത്തെത്താതിരുന്നതിന് രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരേയാണ് നടപടി.
ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി രക്തംകണ്ടെന്നും മുറിയില്‍നിന്ന് ബഹളംകേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.
മേയ് 24ന് ബേപ്പൂര്‍ ത്രീസ്റ്റാര്‍ ലോഡ്ജില്‍ വച്ച് മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയെന്നതാണ് കേസ്. അന്നേദിവസം രാത്രി പെട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസുകാരോടാണ് ഇതരസംസ്ഥാന തൊഴിലാളി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സംഭവസ്ഥലത്തിന് മീറ്ററുകള്‍ മാത്രം അപ്പുറം ഉണ്ടായിരുന്ന പൊലീസുകാർ സംഭവത്തിൽ വിഴ്ച കാട്ടി.
മറ്റൊരു ലോഡ്ജില്‍ താമസിക്കുന്ന സോളമന്‍ തലേ ദിവസം രാത്രിയാണ് ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ഈ ത്രീസ്റ്റാര്‍ ലോഡ്ജിലെത്തിയത്. ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷ് എന്നയാളുടെ മുറിയില്‍ നിന്നുമാണ് സോളമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.