മുൻമന്ത്രി കെ ടി ജലീലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മന:പ്രയാസമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്ന ആരോപണത്തിൽ മുൻമന്ത്രി കെ ടി ജലീലിനെതിരേ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്നു ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്ന പേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ചു വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെവി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.
മണ്ണാർക്കാട് നഗരസഭയുടെ 19, 20,22 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെടി ജലീൽ. ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ വേദിയിലേയ്ക്ക് വിളിച്ചു വരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ "എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?' എന്നു ചോദിച്ച് സദസിനു മുന്നിൽ വച്ച് കുട്ടികളെ ശാസിക്കുകയും പരസ്യമായി അവരെ അപമാനിക്കുകയും ചെയ്തു എന്നാണ് ആരോപണം.