സലി കുമാർ

 

File

Kerala

സലിം കുമാർ അന്തരിച്ചു

കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ന്യുമോണിയ മൂർച്ഛിച്ചതിനെത്തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.

Kochi Bureau

കൊച്ചി: പ്രശസ്ത നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. ഏതാനും ദിവസങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ സ്ഥിതി വഷളായതിനെ തുടർന്ന് അമൃത ആശുപത്രിയിൽ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതിന് പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്ത്യോപചാരമർപ്പിക്കും.

ന്യുമോണിയ ബാധിച്ചിരുന്ന സലിം കുമാറിന് രാത്രിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം പറവൂരിൽ നൽകിയ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ആവുംവിധം സജീവമായിരുന്നു.

മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ കലാകാരനായിരുന്നു സലിം കുമാർ. 1990കളുടെ പകുതിയോടെ സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയ അദ്ദേഹം രണ്ടായരിത്തിനു ശേഷം മലയാളികൾക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്.

2010ൽ ആദാമിന്‍റെ മകൻ അബു എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. അച്ഛനുറങ്ങാത്ത് വീട് (2005) എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും, അയാളും ഞാനും തമ്മിൽ (2013) എന്ന ചിത്രത്തിന് മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരവും നേടി. 2013ൽ മികച്ച നടനുള്ള ടെലിവിഷന്‍ പുരസ്കാരവും സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം, 2016ൽ കറുത്ത ജൂതൻ എന്ന സിനിമയിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.

1969 ഒക്റ്റോബർ ഒമ്പതിന് വടക്കൻ പറവൂർ ചിറ്റാറ്റുകരയിലാണ് സലിം കുമാർ ജനിച്ചത്. അച്ഛൻ ഗംഗാധരനൻ, അമ്മ കൗസല്യ. മാല്യങ്കര എസ്എൻഎം കോളെജിലും എറണാകുളം മാഹാരാജാസ് കോളെജിലുമായിരുന്നു വിദ്യാഭ്യാസം. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മൂന്നു തവണ തുടർച്ചയായി മിമിക്രിയിൽ ജേതാവായിരുന്നു.

കലോത്സവ വേദികളിൽ നിന്ന് കൊച്ചിൻ കലാഭവന്‍റെയും സാഗറിന്‍റെയും വേദികളിൽ സജീവമായ സലിം കുമാറിന്‍റെ സിനിമാ പ്രവേശം, ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു. സുനിതയെ വിവാഹം കഴിച്ചതിന്‍റെ പിറ്റേന്നാണ് ആദ്യ സിനിമയിൽ അവസരം കിട്ടുന്നത്, 1996ൽ. ചന്തു, ആരോമൽ എന്നിവരാണ് സലിം കുമാർ - സുനിത ദമ്പതികളുടെ മക്കൾ.

2000ൽ റിലീസായ തെങ്കാശിപ്പട്ടണത്തിലൂടെയാണ് സലിം കുമാർ തിരക്കേറിയ നടനായി മാറുന്നത്. കല്യാണരാമൻ, സിഐഡി മൂസ, തിളക്കം, മീശ മാധവൻ, പുലിവാൽ കല്യാണം, മായാവി, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ അവിസ്മരണീയമായി. തമിഴും ഒഡിയയും അടക്കം മുന്നൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കമ്പാർട്ട്മെന്‍റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഎം

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

വന‍്യജീവി ആക്രമണം: പരിഹാരത്തിന് രണ്ട് വർഷമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പിണറായി വിജയൻ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിഐയെ ഭീഷണിപ്പെടുത്തി: അർജുൻ ആയങ്കിക്കെതിരേ കേസ്

'സ്വാഭാവിക നടപടി'; വാർത്താ സമ്മേളനത്തിൽ ശ്രീറാം വെങ്കിട്ട രാമനെ ഒപ്പമിരുത്തിയതിൽ മന്ത്രി ടി. സിദ്ദിഖ്