കുറഞ്ഞ അളവിൽ മയക്കുമരുന്ന്; ഗുണ്ടാലിസ്റ്റിൽ പെടുത്തണോ, ഹൈക്കോടതി അഞ്ചംഗബെഞ്ച് പരിശോധിക്കുന്നു
file image
കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചതിന്‍റെ പേരിൽ സ്ഥിരം കുറ്റവാളിയായോ ഗുണ്ടയായോ കണ്ട് കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോയെന്നത് ഹൈക്കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ച് പരിശോധിക്കുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്‍റെ പേരിൽ ഗുണ്ടയായോ, സ്ഥിരം മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കുറ്റവാളിയായോ കാണാനാകില്ലെന്ന് വിലയിരുത്തി മൂന്നംഗബെഞ്ച് നേരത്തെ കാപ്പ നിയമപ്രകാരമുള്ള തടവുശിക്ഷ റദ്ദാക്കിയിരുന്നു.
എന്നാൽ പിന്നീട് ചില ബെഞ്ചുകൾ ഈ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെയാണ് വിഷയം അഞ്ചംഗബെഞ്ചിന്‍റെ പരിശോധനയ്ക്ക് വിട്ടത്. ഗൗരവകരമായ വിഷയമായതിനാൽ വിഷയം പരിഗണിക്കുന്നത് അഴ്ചത്തേക്ക് മാറ്റി.