താമരശേരിയിൽ ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ ക്രൂര മർദനം
file image
കോഴിക്കോട്: താമരശേരിയിൽ ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർഥികളുടെ ക്രൂര മർദനം. പുതുപ്പാടി ഗവ. ഹൈസ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. മർദനത്തിൽ തലയ്ക്കും കണ്ണിനും പരുക്കേറ്റിട്ടുണ്ട്. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്നാണ് വിദ്യാർഥി പറയുന്നത്.
സ്കൂൾ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ സ്കൂളിലെത്തിയത്. വിദ്യാർഥിക്ക് പരുക്കേറ്റിട്ടും സ്കൂൾ അധികൃതർ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
മർദനത്തിൽ താമരശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോർട്ട് കൊടുത്തു. എന്നാൽ, രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിക്കുകയാണ് ചെയ്തത്.
സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ലെന്നും, നിയമ നടപടിക്കൊപ്പം നിൽക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. മർദനത്തില്‍ നാല് വിദ്യാർഥികൾക്കെതിരേ നടപടിയെടുത്തു. നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് നടപടി.