ആലിൻ ഷെറിൻ എബ്രഹാം
കൊച്ചി: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച് പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിന്‍റെ വൃക്കകളും ഹൃദയ വാൽവും കരളും കണ്ണുകളും ദാനം ചെയ്യാനാണ് മാതാപിതാക്കൾ അനുമതി നൽകിയിരിക്കുന്നത്. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകും ആലിൻ.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തു നിന്ന് തിരുവല്ലയിലേക്ക് പോകുന്ന വഴിക്കാണ് ആലിനും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. കുട്ടിയെ ആദ്യം ചങ്ങനാശേരി ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ആശുപത്രിയിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യം ആശുപത്രിയിലേക്കും മാറ്റി. എട്ടു ദിവസം വെന്‍റിലേറ്ററിൽ ആയിരുന്നു ആലിൻ.
മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്റ്റർമാർ അറിയിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് അനുമതി നൽകിയത്. ആലിന്‍റെ വൃക്കകൾ 5 സെന്‍റീമീറ്റർ മാത്രം വലുപ്പമുള്ളതായതിനാൽ ഒരു കുട്ടിക്ക് തന്നെ നൽകാനാണ് സാധ്യത. വൃക്കകൾതിരുവനന്തപുരം എസ്എടി പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്രയിലേക്കും നേത്രപടലം അമൃത ആശുപത്രിയിലേക്കുമാണ് ദാനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറുകൾ ഇടവിട്ട് നടത്തുന്ന രണ്ട് പരിശോധനകൾക്കു ശേഷമായിരിക്കും സ്വീകർത്താക്കാളെ തെരഞ്ഞെടുക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അവിടെ നിന്ന് റോഡ് മാർഗം തിരുവനന്തപുരത്തേരക്ക് കൊണ്ടു പോകും. ഇടപ്പള്ളി -തൃപ്പൂണിത്തുറ- കോട്ടയം വഴി കെഎൽ07ഡിഎഫ്3177 എന്ന നമ്പറിലുള്ള ആംബുലൻസിലായിരിക്കും അവയവങ്ങൾ കൊണ്ടു പോകുക.