പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, കൃത്യ നിര്‍വഹണം തടസപ്പെടുത്തി; ബിജെപി കൗൺസിലർക്കെതിരേ വീണ്ടും കേസ്
തിരുവനന്തപുരം: കാപ്പാ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്ത് പൊലീസ്. പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് ആയതുകൊണ്ടാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്.
പ്രതിയെ പിടികൂടിനെത്തിയപ്പോൾ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് വട്ടിയൂര്‍ക്കാവ് ഇന്‍സ്‌പെക്റ്റര്‍ ആകാശത്തേക്ക് വെടിവച്ചുവെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെയ കാര്‍ത്തിക് പറഞ്ഞു. പൊലീസുകാർക്ക് മർദനമേറ്റിട്ടുണ്ട്. എസിപിയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്‍റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഈ പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.