ആന്‍റണി രാജു
file image
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണന്ന് കണ്ടെത്തിയ ഇടത് എംഎൽഎ ആന്‍റണി രാജുവിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ സംഘടനകൾ. കോടതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആന്‍റണി രാജുവിന്‍റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വടിയിൽ അടിവസ്ത്രം ഉയർത്തിക്കാട്ടിയും കരിങ്കോടി ഉയർത്തിയും കൂകിവിളിച്ചും നെടുമങ്ങാട് കോടതിക്ക് മുന്നിലെത്തി പ്രവർത്തകർ കള്ളാ എന്ന് വിളിച്ച് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടിയതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു. പൊലീസിന്‍റെ മർദനത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മറ്റി.
തൊണ്ടിമുതൽ അടിച്ചുമാറ്റിയെന്ന കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. മൂന്നു പ്രതികൾക്കും 3 വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധി പറഞ്ഞത്.
അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് കേസ്. ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകളാണ് തെളിഞ്ഞത്. കേസിലെ രണ്ടാംപ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്. ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.