ചർച്ച പരാജയം; ആശ വര്‍ക്കർമാർ പ്രഖ്യാപിച്ച നിരാഹാര സമരം 11 മണി മുതൽ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ 38 ദിവസം പിന്നിട്ട് ആശ വര്‍ക്കർമാർ പ്രഖ്യാപിച്ച നിരാഹാര സമരം വ്യാഴാഴ്ച മുതൽ. രാവിലെ 11 മണി മുതൽ എം.എം. ബിന്ദു, തങ്കമണി എന്നിവർ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോർജുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തി.
ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ വേതനം മൂന്നിരട്ടി ഉടൻ കൂട്ടണമെന്നു പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ചു മാത്രമേ അത് ആലോചിക്കാൻ പോലും കഴിയൂ എന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച ആശ വര്‍ക്കര്‍മാര്‍ എംജി റോഡില്‍ പ്രകടനവും നടത്തി. സംസ്ഥാനത്താകെ 26,125 ആശമാരാണ് ഉള്ളത്. 400ഓളം പേരാണ് സമരത്തിനുള്ളത്.