മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണം; നിർദേശം നൽകി ജില്ലാ കലക്റ്റർ
അടിമാലി: കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദേശിച്ച് ഇടുക്കി ജില്ല കലക്റ്റർ. കഴിഞ്ഞദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്റ്ററുടെ നിർദേശം.
മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. മണ്ണൊലിപ്പിൽ സമീപത്തെ ഒരു കെട്ടിടത്തിന് വിള്ളൽ വീണതായും കണ്ടെത്തി. അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യത നിലനിൽക്കുന്നെന്ന് കാട്ടിയാണ് ജില്ലാ കലക്റ്റർ ഇത്തരമൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വിവിധയിടങ്ങളിൽ അധികൃതർ സുരക്ഷാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.