ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും മുഖ്യമന്ത്രി വി.ഡി. സതീശനും പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനവേളയിൽ.
File
പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ പ്രസ്റ്റീജ് പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്ര ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. സൗജന്യ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തള്ളിക്കയറുന്ന സ്ത്രീകൾ അവരുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുന്നവരാണ് എന്നാണ് മന്ത്രിയുടെ കണ്ടെത്തൽ. അതേസമയം, സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണെന്നും സി.പി. ജോൺ പറയുന്നു.
അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. അച്ഛനെയും ഭർത്താവിനെയും കൊണ്ട് ഇതേ സ്ത്രീ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും സാമ്പത്തിക വിദഗ്ധൻ എന്നറിയപ്പെടുന്ന സി.പി. ജോൺ സിദ്ധാന്തിക്കുന്നു. കേരള ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ നടത്തിയ പരാമർശം മന്ത്രിക്കു വലിയ കൈയടിയും നേടിക്കൊടുത്തു.
പണക്കാരൻ പാവപ്പെട്ടവനായി അഭിനയിക്കുന്നു. പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും സി.പി. ജോൺ പറയുന്നു.