മനസിലാകെ ആ കരച്ചിലായിരുന്നു, 4 വർഷമായി രഹസ്യമായി ചെയ്തത് പരസ്യമായി; നിർധന കുടുംബത്തിന്‍റെ ബാധ്യത തീർത്ത് ബാങ്ക് ഉദ്യോഗസ്ഥ
കോഴിക്കോട്: ജപ്തിയുടെ വക്കിലെത്തി നിന്ന നിർധന കുടുംബത്തിന്‍റെ ബാധ്യത മുഴുവൻ അടച്ചു തീർത്ത് അതേ ബാക്കിലെ ഉദ്യോഗസ്ഥ. വിരമിക്കുന്നതിന് തലേ ദിവസം പണം പൂർണമായും അടച്ചു തീർത്ത് മേഴ്സി ചെറിയാൻ കുടുംബത്തിന് ആധാരം തിരികെ നൽകി. 4 വർഷമായി ഓരോ മാസവും 1500 രൂപ വീതം അടച്ചിരുന്നു. വിരമിക്കാറായതോടെ ഇനി എന്ത് ചെയ്യുമെന്നായി, പിന്നീട് മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മേഴ്സി പറയുന്നു.
"75,000 രൂപയാണ് ബാലുശേരി സ്വദേശിയായ ജാനകി കടം എടുത്തിരുന്നത്. അടവ് മുടങ്ങിയതോടെ 2022 ൽ അദാലത്ത് വച്ചു. കിഴിവ് പരിശോധിച്ചത് ഞാനായിരുന്നു. കിഴിവുകളെല്ലാം കഴിഞ്ഞ് 80,000 രൂപ തിരിച്ചടയ്ക്കാനാണ് നിർദേശിച്ചത്. അന്ന് ബാങ്കിൽ വന്നത് വായ്പക്കാരി ജാനകിയുടെ മകൾ പ്രമീളയായിരുന്നു. തിരിച്ചടയ്ക്കാൻ പറ്റുമോ എന്ന് ഞാൻ പ്രമീളയോട് ചോദിച്ചപ്പോൾ അവർ വാവിട്ട് കരയുകയായിരുന്നു. ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്നവരാണെന്ന് നേരത്തെ അറിയാമായിരുന്നു.
ഇതോടെയാണ് പണം കുറേശേ തിരിച്ചടയ്ക്കാൻ തീരുമാനിച്ചത്. 4 വർഷമായി രഹസ്യമായിരുന്ന കാര്യമാണ് ഇപ്പോൾ എല്ലാവരും അറിഞ്ഞത്. ബാങ്കിന്‍റെ ഗ്രൂപ്പുകളിൽ മാത്രമാണ് ഇത് ഷെയർ ആയതെന്നാണ് കരുതിയാണ്. ഇപ്പോൾ എല്ലാവരും അറിഞ്ഞു. പലയിടങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം വരുന്നുണ്ട്. മൂന്നു ദിവസമായി ഫോണിന് വിശ്രമമില്ല", മേഴ്സി പറയുന്നു. കൊയിലാണ്ടി കാർഷിക വികകസന ബാങ്കിലെ അസിസ്റ്റന്‍റ് സെക്രട്ടറിയായിട്ടാണ് മേഴ്സി ചെറിയാൻ വിരമിച്ചത്.
സ്വന്തം കുടുംബക്കാർ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തതെന്നായിരുന്നു ജാനകിയുടെ പ്രതികരണം. ഈ സഹായം ഒരിക്കലും മറക്കില്ല, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഈ നല്ല മനസിന് നന്ദിപറയുന്നുവെന്നും ജാനകി പറയുന്നു.