തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. രാജി സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ഗതാഗത വകുപ്പിന്റെ ചുമതലയുള്ളതിനാല്‍ സിഎംഡി സ്ഥാനത്തേക്കു മാത്രമായി ഒരാളെ നിയമിക്കണമെന്നാണു ബിജു പ്രഭാകറിന്റെ ആവശ്യം. അതേസമയം, രാജി സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
20നു മുമ്പു ജീവനക്കാര്‍ക്കു ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡി നേരിട്ടു ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ധനവകുപ്പു പണം കൃത്യമായി അനുവദിക്കാത്തതിനാല്‍ ഈ മാസത്തെ ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്. 30 കോടിരൂപയാണു ശമ്പളത്തിനായി ധനവകുപ്പു നല്‍കുന്നത്. ആദ്യഗഡു മാത്രമാണു കഴിഞ്ഞ ദിവസം നല്‍കാനായത്. സാധാരണ അഞ്ചാം തിയതിയാണ് ആദ്യഗഡു നല്‍കുന്നത്. ധനവകുപ്പു നല്കിയ പണം ആദ്യഗഡു നല്‍കാനേ തികയൂ എന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്നു വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരേ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിച്ചുവെന്നും ബിജുപ്രഭാകർ ആരോപിക്കുന്നു.
വെള്ളിയാഴ്ച ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജുപ്രഭാകറിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. ശമ്പള വിതരണത്തിനു തടസങ്ങളുള്ളതിനാല്‍ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്നു ബിജു പ്രഭാകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി നല്കിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായി കെഎസ്ആര്‍ടിസി പറയുന്നു. ഗതാഗതമന്ത്രിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
അഞ്ചിനു മുന്‍പ് ശമ്പളം മുഴുവന്‍ കൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. പിന്നീട് ആദ്യ ഗഡു അഞ്ചിനും രണ്ടാമത്തെ ഗഡു 15നുള്ളിലും നല്‍കാമെന്ന ധാരണയിലെത്തി. ഇതും നടപ്പിലായില്ല. 225 കോടിരൂപയുടെ വരുമാനം കഴിഞ്ഞമാസം ലഭിച്ചെങ്കിലും സ്ഥാപനത്തിനു ശമ്പളം നല്കാന് കഴിയാത്ത സ്ഥിതിയാണ്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജോലിക്കെത്തില്ലെന്ന നിലപാടിലേക്കു യൂണിയനുകള്‍ എത്തുകയാണ്. സര്‍ക്കാര്‍ ഈ നിലപാടു തുടര്‍ന്നാല്‍ ഓണത്തിനും ശമ്പളം ലഭിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച കേസ് 18നു ഹൈക്കോടതി പരിഗണിക്കും.