എം.ബി. സന്തോഷ്
തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്റെ റൂട്ടിൽ അസംതൃപ്തിയുമായി ബിജെപി കേരള ഘടകം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് കേന്ദ്ര നേതൃത്വവുമായി ചർച്ചയ്ക്കു ശേഷം കേരളത്തിന് രണ്ടം വന്ദേഭാരത് ട്രെയ്ൻ അനുവദിച്ച കാര്യം ആദ്യം അറിയിച്ചത്. അതിന്റെ റൂട്ട് മംഗലാപുരം - എറണാകുളം ആയി നിശ്ചയിച്ചതായുള്ള പ്രചാരണത്തിലാണ് ബിജെപിക്ക് എതിർപ്പ്.
ബിജെപി ഇത്തവണ പാർലമെന്റിൽ ഏറ്റവും കൂടുതൽ വാശിയോടെ മത്സരിക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളെ ഒഴിവാക്കി രണ്ടാം വന്ദേഭാരത് സംസ്ഥാനത്ത് വരുന്നത് ഗുണകരമല്ലെന്നാണ് സംസ്ഥാന നേതാക്കളിൽ വലിയൊരു വിഭാഗത്തിന്റെ നിലപാട്.
തിരുവനന്തപുരം - കാസർഗോഡ് എന്ന ഒന്നാം വന്ദേഭാരതിന്റെ റൂട്ട് അതേപടി നിലനിർത്തുകയോ തിരുവനന്തപുരം - മംഗലാപുരം അല്ലെങ്കിൽ തിരുവനന്തപുരം - ബംഗളുരു റൂട്ട് രണ്ടാം വന്ദേഭാരതിന് നിശ്ചയിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. അതാകുമ്പോൾ കേരളത്തിന് മൊത്തത്തിൽ പ്രയോജനം ലഭിക്കുമെന്നതിനു പുറമെ സംസ്ഥാനത്തൊട്ടാകെ നേട്ടമായി പ്രചാരണം നടത്താനുമാവുമെന്നാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, രാജീവ് ചന്ദ്രശേഖർ എന്നിവരിലൊരാൾ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി. മുരളീധരനാവും സ്ഥാനാർഥിയെന്നത് ഏറെക്കുറെ ഉറച്ചതായാണ് ബിജെപി പ്രവർത്തകരുടെ വിശ്വാസം. കഴിഞ്ഞ തവണ മത്സരിച്ച ശോഭ സുരേന്ദ്രന്റെ എതിർപ്പ് തള്ളി മുരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവവുമാണ്.
കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ശശി തരൂർ ദേശീയ നേതാവിന്റെ പകിട്ടോടെ തിരുവനന്തപുരത്ത്മത്സരിക്കുമ്പോൾ കരുത്തുറ്റ എതിർ സ്ഥാനാർഥി മത്സരിച്ചാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തിൽ താമര വിടരുമെന്നാണ് ബിജെപി പ്രതീക്ഷ. എംപി എന്ന നിലയിൽ ഹാട്രിക് പൂർത്തിയാക്കിയ തരൂർ മണ്ഡലത്തിൽ സജീവമല്ലാത്തതിന്റെ ആനുകൂല്യം കിട്ടണമെങ്കിൽ നിഷ്പക്ഷമതികളുടെ വോട്ട് കൂടി കിട്ടണം. അതിന് രണ്ടാം വന്ദേഭാരത് തലസ്ഥാനത്തേക്കു നീട്ടുന്നത് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ.
ഏറ്റവും കൂടുതൽ കേൾവിക്കാരുണ്ടായിരുന്ന അനന്തപുരി എഫ്എം റേഡിയോ നിർത്തിയതും, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതുമുൾപ്പെടെ ചർച്ചയാവുമ്പോൾ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തേക്ക് എത്തണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ താല്പര്യം.