ബി. ഗോപാലകൃഷ്ണൻ, സുരേഷ് ഗോപി
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ വെളിപ്പെടുത്തൽ. എന്നാൽ, പാർട്ടി സ്ഥാനാർഥിയെ ജയിപ്പിക്കാൻ ഇങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പിനു മുൻപു തന്നെ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ക്രമക്കേട് ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ, രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെയാകെ സംശയത്തിന്‍റെ നിഴലിലാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് സുരേഷ് ഗോപിക്കു വേണ്ടി തൃശൂരിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന ആരോപണം വീണ്ടും ചർച്ചയായത്.
സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപി ഉൾപ്പെടെയുള്ളവരുടെ പേര് രണ്ടു മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലുള്ളതായും വെളിപ്പെടുത്തലുണ്ടായിരുന്നു.
ആരോപണമുയർന്ന് ദിവസങ്ങൾക്കു ശേഷം മാത്രം പ്രതികരിക്കാൻ തയാറായ സുരേഷ് ഗോപി, ആരോപണമുന്നയിക്കുന്നവരെ വാനരൻമാരെന്ന് വിശേഷിപ്പിക്കുകയും, മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പാർട്ടി സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണന്‍ തെറ്റല്ലെന്ന അവകാശവാദവുമായി ആരോപണങ്ങൾ പരസ്യമായി അംഗീകരിച്ചിരിക്കുന്നത്.