കെ. പത്മരാജൻ

 
Kerala

പോക്സോ കേസിൽ അകത്തായ ബിജെപി നേതാവിന് ചട്ടം ലംഘിച്ച് പരോൾ

ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരാണ പരോൾ അനുവദിക്കരുതെന്നാണ് ജയിൽ ചട്ടം

Aswin AM

കണ്ണൂർ: കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുകയായിരുന്ന ബിജെപി നേതാവ് കെ. പത്മരാജന് ചട്ടം ലംഘിച്ച് സർക്കാർ പരോൾ അനുവദിച്ചു.

ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരാണ പരോൾ അനുവദിക്കരുതെന്നാണ് ജയിൽ ചട്ടം. ഇത് ലംഘിച്ചാണ് പത്മരാജന് പരോൾ നൽകിയിരിക്കുന്നത്. പോക്സോ കേസിൽ ശിക്ഷ വിധിച്ച് മൂന്നു മാസം പിന്നിടുമ്പോഴാണ് പത്മരാജന് പരോൾ ലഭിച്ചത്.

376 എബി, ബലാത്സംഗം, പോക്സോ ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ സ്കൂളിലെ ശുചിമുറിയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ.

എന്നാല്‍, പ്രതിക്കെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.

‌2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിൽ തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ഡിവൈഎസ്പി ടികെ രത്നകുമാർ കേസ് അട്ടിമറിച്ചുവെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം പറഞ്ഞു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഉഷയുടെ ശസ്ത്രക്രിയ ശനിയാഴ്ച

ശബരിമല സ്വർണക്കൊള്ള: ചോദ‍്യം ചെയ്യലിന് ഹാജരാവണം, തന്ത്രി കണ്ഠര് രാജീവരർക്ക് ഇഡി നോട്ടീസ്

ട്രംപിന് അധികാരമില്ല; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 2 പേർക്ക് സസ്പെൻഷൻ