ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍
representative image
തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല നടപടി. പ്രവന്‍റീവ് ഓഫീസർമാരായ എം. മാനുവൽ, ലാലു തങ്കച്ചൻ, കെ. ഷാജു, പ്രവീൺ ശിവാനന്ദ്, ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർ എ.എസ്. വിശാഖ് എന്നിവരെ സസ്പെൻഡ് ചെയ്തു.
കോട്ടയം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെ ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതിന്‍റെ തെളിവുകൾ കണ്ടെത്തിയതോടെ ശനിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് മറ്റ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടായത്.
യൂണിഫോം ഇല്ലാതെ അശോക് കുമാര്‍ ബാറിലെത്തി കൈക്കൂലി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും മാസപ്പടിയായി അശോക് കുമാർ ബാറുടമകളിൽ നിന്ന് പണം വാങ്ങിയതിന്‍റെയും അത് ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്‍റെയും തെളിവുകൾ എക്സൈസ് കമ്മിഷണർ കണ്ടെത്തിയിരുന്നു. മറ്റ് ഉദ്യോഗസ്ഥരോട് അശോക് കുമാർ ഈ ബാറുകളിൽ പരിശോധന നടത്തരുതെന്ന് നിർദേശിച്ചതും അവർക്ക് അതിനായി നിശ്ചിത തുക നൽകിയതിനും തെളിവുകളുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പ് തല നടപടി.