തിരുവന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന സിഎജി റിപ്പോർട്ടിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സിഎജി റിപ്പോര്‍ട്ട് താൻ കണ്ടിട്ടില്ലെന്നും, എന്നാൽ നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ ഇതിനുളള ഉത്തരം നൽകിയതാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി നൽകിയിരുന്നു. പിപിഇ കിറ്റിനു ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ആ സമയത്താണ് കുറച്ച് പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്.
ലക്ഷക്കണക്കിനു കിറ്റുകള്‍ വാങ്ങിയതിൽ വളരെ കുറച്ച് കിറ്റുകൾ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങൾ മറന്നുപോവില്ല. ആ സമയത്ത് പിപിഇ കിറ്റിന് നല്ല ക്ഷാമം ഉണ്ടായിരുന്നു. ഒരു കമ്പനിയുടെ കൈവശം മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളൂ.
അന്ന്, 50000 കിറ്റുകൾക്ക് ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഓർഡർ സമർപ്പിച്ചത്. സിഎജി റിപ്പോര്‍ട്ട് കാണാതെ അതേക്കുറിച്ച് താന്‍ ഒന്നും പറയില്ലെന്നും, വിഷയത്തിൽ സര്‍ക്കാര്‍ മറുപടി പറയുമെന്നും ശൈലജ കൂട്ടിച്ചേർത്തു.