ഗുരുതര വീഴ്ച, ഉടൻ നടപടിയെടുക്കണം; എംഎസ്സി കമ്പനിക്കും സിംഗപ്പൂർ കമ്പനിക്കും കേന്ദ്ര മന്ത്രാലയം നോട്ടീസയച്ചു
അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 സിംഗപ്പൂർ കപ്പൽ
കൊച്ചി: തുടർച്ചയായി ഇന്ത്യൻ തീരത്ത് കപ്പൽ അപകടങ്ങളുണ്ടാവുന്നതിൽ കർശന നടപടിയുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. എംഎസ്സി കമ്പനിക്കും വാൻ ഹായ് 503 സിംഗപ്പുർ കമ്പനിക്കും കേന്ദ്ര മന്ത്രാലയം നോട്ടീസയച്ചു. കമ്പനികളുടെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുന്നറിപ്പ് നൽകിയിരിക്കുന്നത്.
കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തിൽ കേസെടുത്തതിനു പിന്നാലെയാണ് കപ്പൽ കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകിയിരിക്കുന്നത്. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിയിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കാട്ടിയാണ് എംഎസ്സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം നോട്ടീസയച്ചിരിക്കുന്നത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങൾ മാറ്റുന്നതിൽ കാലതാമസം വരുത്തി. ഇന്ത്യൻ തീരത്തിനും സമുദ്ര വ്യവസ്ഥയ്ക്കും കടുത്ത ആഖ്യാതം വരുത്തി. മത്സ്യത്തൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മേയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലുണ്ടായ കാലതാമസം വലിയ തിരിച്ചടിയായി.
ഇന്ധനം നീക്കം ചെയ്യാനുള്ള നടപടി ഇതുവരെ തുടങ്ങിയിട്ടില്ല. 48 മണിക്കൂറിനകം എണ്ണച്ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും.
അതേസമയം, അഴീക്കലിന് സമീപം അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് 503 സിംഗപ്പൂർ കപ്പലിന്‍റെ ഉടമയ്ക്കും ഷിപ്പിങ് മന്ത്രാലയം നോട്ടീസയച്ചു. ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തിൽ വാന്‍ഹായ് ലെന്‍സ് ഷിപ്പിങ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായി. തീ അണയ്ക്കാനോ കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം കമ്പനി എത്തിച്ചില്ല. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണം. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയെന്നും ഷിപ്പിങ് മന്ത്രാലയത്തിന്‍റെ നോട്ടീസില്‍ മുന്നറിയിപ്പ് നൽകുന്നു.