ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയെ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. അമ്മയ്ക്കൊപ്പമാണ് ചാണ്ടി ഉമ്മൻ വീട്ടിലെത്തി ആന്‍റണിയെ കണ്ടത്. മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിസ്ഥാനം വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തതാണ് എന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. മന്ത്രിസഭയിൽ അംഗമാകാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായാലും എന്താണ് കാര്യം?' എന്ന തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ വാക്കുകളാണ് തന്നെ നയിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാകാനാണ് ആഗ്രഹിക്കുന്നത്. മറ്റാർക്കും കിട്ടാത്ത കേരളത്തിന്റെ മകൻ എന്ന സ്ഥാനം മറ്റേത് പദവിയേക്കാളും വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അർഹിച്ച സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതി തനിക്കില്ലെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. ജനങ്ങളുടെ സ്‌നേഹമാണ് തനിക്ക് വലുത്. സത്യപ്രതിജ്ഞാ സമയത്ത് ഉയർന്നുകേട്ട തന്റെ പിതാവിന്റെ പേരിലുള്ള മുദ്രാവാക്യങ്ങൾ അദ്ദേഹം മരിച്ചിട്ടില്ലെന്ന ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നത്. പുതുപ്പള്ളിയുടെ മന്ത്രിയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിലൂടെ പുതുപ്പള്ളിക്കാർക്ക് നീതി ലഭിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.