മമ്മൂട്ടിയും പിണറായി വിജയനും
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സൈബറാക്രമണം നടത്തിയവർ മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനസിന് വിഷമം ഉണ്ടായതിൽ ഈ വേളയിൽ പരസ്യമായി തന്നെ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സാമൂഹികമാധ്യമത്തിൽ മമ്മൂട്ടി വലിയതോതിൽ ആക്രമിക്കപ്പെട്ടത് ഏറ്റവും നിർഭാഗ്യകരമായ അവസ്ഥയാണെന്നും മമ്മൂട്ടി എന്ന മഹാനടനെ സിപിഎമ്മിന്‍റെ സോഷ്യൽമീഡിയ പോരാളികൾക്ക് അറിയില്ലെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ടൗണ്‍ഷിപ്പ് സന്ദർശിക്കാനായി മമ്മൂട്ടി എത്തിയപ്പോഴാണ് സംഭവം. സന്ദർശന വേളയിൽ ഒപ്പമുണ്ടായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചതാണ് വിവാദമായത്. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ എപ്പോഴും തന്‍റെ ഒപ്പം നിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്നായിരുന്നു മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് അതൃപ്തിയോടെ പറഞ്ഞത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നതോടെ മമ്മൂട്ടിക്കെതിരേ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം രൂക്ഷമായിരുന്നു.