മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഐഎഫ്എഫ്കെ മറ്റു ചലച്ചിത്ര മേളകളിൽ നിന്നും വ്യത്യസ്ഥമാണെന്നും ഇതിനെ ഞെരിച്ച് കൊല്ലാനുള്ള ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഫ്എഫ്കെയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിൽ മുട്ടുമടക്കില്ല. ഏതൊക്കെ കലാകാരന്മാർ വരണം എന്നതിൽ പോലും കേന്ദ്രം കൈകടത്തുന്നു.
ഇത് അത്യന്തം പ്രതിഷേധാർഹമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തത് നിങ്ങൾ കാണേണ്ട എന്നാണ് നിലപാട്. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തവരുമായി നിങ്ങൾ സഹകരിക്കേണ്ട എന്നാണ് പറയുന്നത്. ലോകത്തിന് മുന്നിൽ രാജ്യത്തെ നാണംകെടുത്തുകയാണ്. എത്രമാത്രം പരിഹാസ്യമായ നടപടികൾ ആണിത്. കേന്ദ്ര നടപടികൾക്കെതിരെ പ്രതിഷേധം ഉയരണം. വർഗീയതയ്ക്ക് കേരളത്തിന്‍റെ സാംസ്കാരിക ഇടം വിട്ടുകൊടുക്കാനാവില്ല.
അതിൽ സംസ്ഥാന സർക്കാർ ഒപ്പം ഉണ്ടാകുമെന്നും ഒരുമിച്ചു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചലച്ചിത്ര മേള നേരിട്ടത് വലിയ പ്രതിസന്ധിയാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. മികച്ച നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. തുടക്കം മുതൽ മേള ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. മേള തകർക്കാൻ ഗൂഢാലോചന നടന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഇത് നേരിടുമെന്ന് നിലപാട് എടുത്തു. എന്നിട്ടും ആറ് പാഠങ്ങൾക്ക് സെൻസർ ഇളവ് നിഷേധിച്ചു. കേരളത്തിന്‍റെ ചരിത്രത്തിൽ മുപ്പതാം മേള തങ്ക ലിപികളിൽ രേഖപ്പെടുത്തും. പ്രതിസന്ധികളെ നേരിടാൻ മുഖ്യമന്ത്രി ധൈര്യം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.