#എം.ബി. സന്തോഷ്
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ വമ്പൻ അഴിമതി രണ്ടാം വാർഷികാഘോഷ വേളയിൽ തന്നെ ചർച്ചയായത് സർക്കാരിന് നാണക്കേടായി. താഴേത്തട്ടിലെ ജീവനക്കാരന്റെ കൈക്കൂലി സമ്പാദ്യം കണ്ട് ഞെട്ടിയ ജനങ്ങൾ, അവരുടെ അനുഭവങ്ങൾ മറയില്ലാതെ പറയാൻ തുടങ്ങിയതോടെ അതിനെ ഒരു വിധത്തിലും ന്യായീകരിക്കാതെ അധികൃതർ.
മാത്രമല്ല, റവന്യൂ- തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ അഴിമതി നടമാടുന്നതായി മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ ഇടതു ജീവനക്കാരുടെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ തുറന്നടിക്കുകയും ചെയ്തു. "എല്ലാം ഓൺലൈനാക്കി' എന്ന് വീമ്പിളിക്കുന്ന മന്ത്രിമാരും അധികൃതരും അതിനെയും അഴിമതിക്കുള്ള വഴിയായി ഉദ്യേഗസ്ഥർ മാറ്റിയത് കണ്ടെത്തിയെങ്കിലും കണ്ണടച്ചതാണ് സർക്കാരിന്റെ വീഴ്ച.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് വിഭാഗം 19ന് സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ "ക്ലീന്‍ കോര്‍പ് ' എന്ന പേരില്‍ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരത്ത് 185, കൊല്ലത്ത് 122, കൊച്ചിയിൽ 328, തൃശൂരിൽ 19, കോഴിക്കോട്ട് 376, കണ്ണൂരിൽ 64 എന്നിങ്ങനെയാണ് ഒരു നടപടിയും സ്വീകരിക്കാത്ത നിലയിൽ വിജിലൻസ് കണ്ടെത്തിയ അപേക്ഷകളുടെ എണ്ണം.
ഏജന്റുമാർ മുഖേന സമർപ്പിച്ച ഒട്ടേറെ അപേക്ഷകളിൽ ചുരുങ്ങിയ കാലയളവിൽ കെട്ടിട നിർമാണ പെർമിറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റുകളും നൽകിയതായും കണ്ടെത്തി. കെട്ടിട നികുതി സ്വീകരിച്ച ശേഷം കംപ്യൂട്ടറിൽ രേഖപ്പെടുത്താത്ത ക്രമക്കേടും പിടികൂടി. അത്തരത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ 255 രസീതുകളും കണ്ണൂരിൽ 219 രസീതുകളും തിരുവനന്തപുരത്തു 36 എണ്ണവുമാണു കണ്ടെത്തിയത്.
ഇവയുടെ ഉത്തരവാദികളെ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരസഭകളിൽ ഇതിനെക്കാൾ വമ്പൻ അഴിമതിയും തട്ടിപ്പും പിടികൂടിയെങ്കിലും നടപടികൾ പേരിന് മാത്രമായിരുന്നു. ജീവനക്കാരിൽ ഭൂരിപക്ഷവും ഇപ്പോൾ ഇടതുപക്ഷമായതിനാൽ അഴിമതിക്കാരിലും വലിയ പങ്ക് ഇടതുപക്ഷക്കാർ തന്നെ. സിവിൽ സർവീസ് അഴിമതിമുക്തമാക്കുമെന്ന പ്രഖ്യാപനം സമ്മേളനങ്ങളിൽ പ്രമേയമായി പാസാക്കുന്ന ഇടതു സംഘടനാ നേതാക്കൾ തന്നെ അഴിമതിക്കെതിരായ നടപടി റദ്ദാക്കാൻ സമ്മർദ ശക്തിയായി മാറുന്നതാണ് പതിവു കാഴ്ച. അതിനെ മറികടക്കാനുള്ള ശേഷി രാഷ്ട്രീയ നേതൃത്വത്തിനും ഇല്ലാത്തതിനാലാണ് ചില ജീവനക്കാരെങ്കിലും അഴിമതി ജന്മാവകാശം എന്ന നിലയിൽ ജനങ്ങളെ പിഴിയാനായി മറയില്ലാതെ മുന്നിട്ടിറങ്ങുന്നത്.
പൊലീസ്, മോട്ടോർ വാഹനം, രജിസ്ട്രേഷൻ, അളവ് തൂക്കം, മൈനിങ് ആൻഡ് ജിയോളജി, സപ്ലൈ, സർവെ തുടങ്ങി മിക്ക വകുപ്പുകളിലും അഴിമതി കൊടികുത്തി വാഴുകയാണ്. സിപിഎം ഭരിക്കുന്ന വകുപ്പുകളിൽ എൻജിഒ യൂണിയനാണ് അഴിമതിക്കാരിലേറെയെങ്കിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉൾപ്പെടെയുള്ള സിപിഐ ഭരിക്കുന്ന വകുപ്പുകളിൽ ജോയിന്റ് കൗൺസിൽ ആണെന്ന വ്യത്യാസമേയുള്ളൂ. സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും മാനദണ്ഡമൊക്കെയുണ്ടെങ്കിലും പല വകുപ്പുകളിലും ഇപ്പോഴും അത് അഴിമതിക്കാർക്ക് ചാകരയായ അവസ്ഥ തുടരുകയാണ്.
ഒരു വകുപ്പിലും അഴിമതിക്കാരുടെ വിവരം കിട്ടാൻ പ്രയാസമില്ല. നിശ്ചിത സമയത്തിനു ശേഷം ഓരോ ജീവനക്കാരുടെയും കൈവശമുള്ള ഫയലുകളിന്മേൽ അന്വേഷണം നടത്തിയാൽ തന്നെ അഴിമതിക്കാരെ എളുപ്പം കണ്ടെത്താം. തീരുമാനമെടുത്ത ഫയലുകളിൽ മുൻഗണനാക്രമം തെറ്റിച്ചതിന്റെ വിവരമെടുത്താലും ക്രമക്കേടുകൾ വെളിച്ചത്തുവരും. എന്നാൽ, ഇതിനു പിന്നിൽ പ്രാദേശിക നേതാക്കളും മന്ത്രിമാരുടെ ഓഫീസും ഒക്കെ ആയതിനാൽ ഇക്കാര്യത്തിൽ നടപടിയും അന്വേഷണവും ഒക്കെ ചടങ്ങിനു വേണ്ടി മാത്രമേ നടക്കൂ.
അഴിമതി ഒഴിവാക്കാൻ
അഴിമതി അറിയിക്കാൻ ടോൾ ഫ്രീ നമ്പരും വെബ്സൈറ്റ് വിലാസവും നൽകിയാൽ തന്നെ ജനങ്ങൾ കൂട്ടത്തോടെ മുന്നോട്ടു വരും. അങ്ങനെ വരുമ്പോൾ ആവശ്യക്കാരെ നടത്തിപ്പിക്കുന്ന ഉദ്യോഗസ്ഥ രീതി ഒഴിവാക്കുമെന്ന ഉറപ്പും നൽകേണ്ടി വരും. റവന്യൂ ഓഫിസുകളിലെ ഉൾപ്പെടെ അഴിമതി പിടിക്കാൻ സഹായിച്ചവർക്ക് പിന്നീട് കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഇടപെട്ടത് വിജിലൻസ് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഓരോ പരാതിയിലും സ്വീകരിച്ച നടപടി നിശ്ചിത കാലയളവിനുള്ളിൽ പരസ്യമായി വെബ്സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തുക കൂടി ചെയ്താലേ ഇക്കാര്യത്തിലെ സർക്കാരിന്റെ ആത്മാർഥതയെ ജനം വിശ്വസിക്കൂ.