എ. പത്മകുമാർ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ. പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്‍റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പത്മകുമാറിനെ അകറ്റി നിർത്താനുള്ള നീക്കത്തിന്‍റെ ആദ്യ പടിയാണിതെന്നാണ് വിവരം.
ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.