കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ സൈബർ അധിക്ഷേപം നടത്തിയ കേസിൽ പ്രതിയായ ഇടത് നേതാവിനെ പുറത്താക്കി. സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സ്ഥാനത്തു നിന്നാണ് പുറത്താക്കിയത്.
മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. അഡീഷണൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ സർക്കാരാണ് നിയമിച്ചത്. ഇടതു സംഘടനാ പ്രവർത്തകനായ നന്ദകുമാറിന് എതിക് 2023ലാണ് അച്ചു ഉമ്മൻ ഡിജിപിക്കു പരാതി നൽകിയിത്.
ഫെയ്സ്ബുക്കിലൂടെ തനിക്കെതിരേ മോശം പോസ്റ്റിട്ട് അപമാനിച്ചു എന്നായിരുന്നു പരാതി. പൊലീസ് നന്ദകുമാറിനെതിരേ നടപടി എടുക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിസാര വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.