യോഗേഷ് ഗുപ്ത
തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിക്കുന്ന സർക്കാർ നടപടിക്കതിരേ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. വരുന്ന 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും നിർദേശിക്കുന്നു.
സംസ്ഥാന സർക്കാർ മനപ്പൂർവം ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന യോഗേഷ് ഗുപ്തയുടെ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ നടപടി. അടുത്തിടെ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്നും മാറ്റി റോഡ് സേഫ്റ്റ് കമ്മിഷണറാക്കിയിരുന്നു. കേന്ദ്രത്തിൽ നിയമനത്തിനാവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് സർക്കാർ വൈകിപ്പിച്ചത്.
സർക്കാരുമായി ഇടഞ്ഞു നിൽകുന്ന യോഗേഷ് ഗുപ്ത 2022 ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ കേരളത്തിലേക്കെത്തുന്നത്. തുടർന്ന് 3 വർഷത്തിനിടെ 7 സ്ഥലം മാറ്റമാണ് യോഗേഷ് ഗുപ്തക്ക് നൽകിയത്. തുടർന്ന് കേരളത്തിൽ നിന്നും കേന്ദ്ര പദവിയിലേക്ക് മാറാൻ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയെങ്കിലും നൽകിയിരുന്നില്ല.