തിരുവനന്തപുരം: എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്‌ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്.
എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ 4 ആരോപണങ്ങളായിരുന്നു പി.വി. അൻവർ എംഎൽഎ ആരോപിച്ചത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം പൂർണമായും തെറ്റാണെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്.
കവടിയാറിലെ ആഡംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു അടുത്ത ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ളാറ്റിന് ഉണ്ടായതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. ഇത്തരത്തിൽ 4 ആരോപണങ്ങളിലും കഴമ്പില്ലെന്ന് കാട്ടിയാണ് വിജിലൻസ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്.