തിരുവഞ്ചൂർ രാധാകൃഷ്ണൻ
https://www.facebook.com/Thiruvanchoor.Radhakrishnan
തിരുവനന്തപുരം: ട്രോളൻമാർ പണി തുടരട്ടെയെന്നും എപ്പോഴും ഡിക്ഷ്ണറി നോക്കി സംസാരിക്കാൻ പറ്റുമോയെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ട്രോളുകളെ ഗൗരവത്തിലെടുക്കാറില്ലെന്നും നിസംഗതയോടെയാണ് അവയെ കാണുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസാരിക്കുമ്പോൾ നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികം. മാധ്യമ രംഗത്തുള്ള ഏതെങ്കിലും ഒരു പ്രമുഖ വ്യക്തിത്വത്തിന് നാക്കുപിഴ വരാത്തതായിട്ടുണ്ടോ. തൊട്ടടുത്ത വാചകത്തിൽ സോറി പറഞ്ഞ് അടുത്ത കാര്യത്തിലേക്ക് കടക്കുകയല്ലേ അവർ ചെയ്യാറുള്ളത്. എനിക്കും അതിനുള്ള അവകാശമില്ലേ. തെറ്റുകൾ വരുത്താത്ത ഏതെങ്കിലും പ്രസംഗകരുണ്ടോ. ഉച്ചാരണവും അവതരണ ശൈലിയും അനുസരിച്ച് തെറ്റുകൾ പറ്റാത്ത ഒരൊറ്റ ആളെയെങ്കിലും നിങ്ങൾക്ക് ചൂണ്ടിക്കാട്ടാനാകുമോ- ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞു.
ഓരോ തവണ സംസാരിക്കുമ്പോഴും ആരെങ്കിലും ഡിക്ഷ്ണറി നോക്കിയാണോ സംസാരിക്കുന്നത്? ഒരിക്കലുമല്ല. നമ്മൾ സ്ഥിരമായി സംസാരിക്കുന്നവരാണ് അതുകൊണ്ടു തന്നെ സ്വാഭാവികമായും ചില തെറ്റുകൾ സംഭവിച്ചേക്കാം. നമ്മൾ അത് മനഃപൂർവം ചെയ്തതാണോ എന്നത് മാത്രമല്ലേ ഇവിടെ ചോദ്യമുള്ളു. ഞാൻ ഒരിക്കലും അങ്ങനെ മനഃപൂർവം ഒന്നും ചെയ്തിട്ടില്ല.
നാക്കുപിഴകളെ വലിയൊരു വ്യാകരണ പിശകായിട്ടാണ്ചിലർ ചിത്രീകരിച്ചത്. എന്നാൽ അങ്ങനെയൊന്നും ആയിരുന്നില്ല. ഞാൻ ഇതിനെയൊന്നും ഗൗരവമായി എടുക്കേണ്ടതില്ല.
നമ്മുടെ കാഴ്ചപ്പാടും ലക്ഷ്യവുമാണ് പ്രധാനം. ഒരാളെ താഴെയിറക്കാൻ മറ്റൊന്നും കിട്ടാതെ വരുമ്പോൾ കൈയിൽ കിട്ടുന്ന ചെറിയ കാര്യങ്ങളിൽ പിടിച്ചുതൂങ്ങുന്നത് പോലെയാണ് ഇത്തരം വിമർശനങ്ങളെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.