ദൃശ്യ വധക്കേസിലെ പ്രതി ചാടിപ്പോയി
കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ശുചിമുറിയുടെ ചുമർ തുരന്ന് ചുറ്റുമതിൽ ചാടി കടന്നാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്.
കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു.
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 10നാണ് കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ നിന്നാണ് പ്രതി ശുചിമുറി വഴി പുറത്ത് ചാടി രക്ഷപ്പെട്ടത്. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.