മോൻസ് ജോസഫ്
File
കോട്ടയം: മുല്ലപ്പെരിയാർ നിരീക്ഷണ സമിതിയിൽ നിന്ന് കേരളത്തിന്‍റെ പ്രതിനിധി ടി.കെ. ശിവരാജനെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമെന്നു ജല വിഭവ മന്ത്രി മോൻസ് ജോസഫ്. കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്നു മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അകാരണമായാണ് ശിവരാജനെ മാറ്റിയത്. കേരളത്തോട് ആലോചിച്ചിട്ടല്ല. നടപടി അംഗീകരിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തിട്ടുണ്ട്. ശിവരാജനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേരളത്തെ അറിയിക്കണമായിരുന്നു. കേരളത്തിന്‍റെ പ്രതിനിധിക്ക് പകരം ഉത്തർപ്രദേശിൽ നിന്നുള്ള ആളെയാണ് ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണം. കേരള ജനതയുടെ സുരക്ഷയാണ് പ്രധാനം. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് നിലപാട്. തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.